ലക്നോ: ഉത്തർപ്രദേശിലെ ആഗ്രയിൽ കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി തല ചാക്കിലാക്കി കനാലിൽ എറിഞ്ഞു.
ആഗ്രയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ മാനേജരായിരുന്ന മിങ്കി ശർമ (30) യെയാണ് അതേ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന വിനയ് (30) എന്ന യുവാവ് കൊലപ്പെടുത്തിയത്.
ഇവർ തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നുവെന്നും വിനയുടെ വിവാഹാഭ്യർഥന മിങ്കി വിസമ്മതിച്ചതോടെ അവർക്കിടയിൽ തർക്കമുണ്ടായെന്നും പോലീസ് പറഞ്ഞു.
ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. വിനയ്, മിങ്കിയെ കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി ഒരു ബാഗിലും തല മറ്റൊരു ചാക്കിലുമായി സൂക്ഷിച്ചു. തുടർന്ന് തല സൂക്ഷിച്ചിരുന്ന ചാക്ക് കനാലിൽ എറിഞ്ഞു.
ശരീര ഭാഗങ്ങൾ സൂക്ഷിച്ചിരുന്ന ബാഗ് യമുന നദിയിലേക്ക് എറിയാൻ ശ്രമിച്ചുവെങ്കിലും പാലത്തിലുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെയും ഓഫീസിൽനിന്നു കണ്ടെത്തിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മിങ്കിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചു.